പ്രിയപ്പെട്ട വായനക്കാരെ,
ഇനി മുതല്‍ മലയാളത്തില്‍ ബ്ലോഗാന്‍ തീരുമാനിച്ചു. ഇംഗ്ലീഷ് വശമില്ലാത്തത് കൊണ്ടല്ല. ഇത് തികച്ചും യാദ്രിചികം മാത്രം. എപ്പോള്‍ വേണമെങ്കിലും ആംഗലേയം തിരിച്ചു വരാം. മലയാളിയാണെങ്കിലും തെറ്റുകള്‍ മനുഷ്യ സഹജമല്ലേ. അക്ഷരപ്പിശക് കണ്ടാലും മനുഷ്യസഹജം എന്ന് കരുതി കാണാതെ പോവുക.
മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് സുകുമാര്‍ അഴീക്കോടിനെ കുറിച്ച് എഴുതാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. പക്ഷെ എന്നെക്കൊണ്ടിതെഴുതിക്കാന്‍ അദ്ദേഹം ചെയ്ത കടും കൈ കുറച്ചു കൂടിപ്പോയി.
മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങള്‍ വായിച്ചുകൂട്ടിയ ഒരാളുടെ പേര് ചോദിച്ചാല്‍ നമ്മുക്ക് ധൈര്യമായി പറയാന്‍ ഒരു പേരുണ്ട്. അതിന്റെ കാരണം വേറൊന്നുമല്ല, പുസ്തകങ്ങള്‍ എഴുതികൂട്ടിയവര്‍ അതിന്റെ തെറ്റ് തിരുത്താനും അവതാരിക എഴുതാനും ഏല്‍പ്പിക്കുന്നത് ഇദ്ദേഹത്തിനെ ആണ്. പിന്നെ മലയാളത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം അതില്‍ ഒരു ചെറിയ പങ്കു വഹിച്ചിരിക്കാം.
മലയാളത്തെ അനര്‍ഗനിര്‍ഗളമാക്കി അവയെ പായ്ക്കെറ്റില്‍ ആക്കി ചൂടോടെ പ്രസംഗവേദികളില്‍ എത്തിച്ച അദ്ദേഹം മലയാള ഭാഷക്ക് എന്നും ഒരു ഇന്നോവേട്ടര്‍ ആയിരുന്നു. കേരളത്തില്‍ അദ്ദേഹം കലഹിക്കതവരായി വളരെ വിരളം ആള്‍ക്കാര്‍ മാത്രം. കേരളത്തില്‍ അദ്ദേഹം മറ്റുള്ളവരോട് കലഹിക്കുന്നതിന്റെ കാരണം, അദ്ദേഹം സൃഷ്ട്ടിച്ച വാക്കുകളുടെ അര്‍ത്ഥവ്യത്യാസത്തെ ചൊല്ലിയുള്ളവയെന്നു ഞാന്‍ മാത്രം ഇന്നും വിശ്വസിക്കുന്നു.
പ്രണയിക്കുന്നതിനു പ്രായം ഒരു അതിര്‍വരംബല്ല എന്ന പോലെ, പ്രതികരിക്കുന്നതിനും പ്രായം ഒരു അതിര്‍വരംബല്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കല്ല് കരടു കാഞ്ഞിരക്കുട്ടി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പിനോട് വരെ അദ്ദേഹം തന്‍റെ വീക്ഷണങ്ങള്‍ തുറന്നടിച്ചു. എന്തിനു, കേരളത്തിന്‍റെ ചരിഞ്ഞ ഗോപുരമായ മോഹന്‍ലാലിനോട് പോലും കലഹിച്ചു. കലഹിച്ചു എന്ന് പറയാന്‍ പറ്റില്ല. മാധ്യമങ്ങള്‍ ഇടപെട്ടു അതിനെ കലഹമാക്കി എന്ന് വേണെമെങ്കില്‍ പറയാം. ഇത്രയും പേരോട് ജില്ല് ജില്ല് എന്ന് ഇടിച്ചു നിന്നിട്ടും, അവസാനം എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങാന്‍ കഴിഞ്ഞു. അവിടെ അദ്ദേഹത്തിന്റെ അര്‍ത്ഥ ശുദ്ധിയെ നമ്മള്‍ മനസ്സിലാക്കണം. ഞാനും കലഹിച്ചിട്ടുണ്ട്, പലരോടും പലവട്ടം. പക്ഷെ കിട്ടിയത് കുറെ 'തെറിയും തൊഴിയും. പണ്ട് ദൂരദര്‍ശനില്‍ ഒരു പരിപാടി ഉണ്ടായിരുന്നു, തപ്പും തൊടിയും. പെട്ടെന്ന് അത് ഓര്‍മ്മ വന്നു. ആശുപത്രിക്കിടക്കയില്‍ പോലും അദ്ദേഹം മുല്ലപെരിയാര്‍ വിഷയത്തെ ക്കുറിച്ച് വാചാലനായിരുന്നു.
എന്നും രാവിലെ 7 : 30 നു ജോലിക്ക് ഹാജരാവണം. അതിനു വേണ്ടി 5 : 00 മണിക്ക് എണീറ്റു ടിവിയിലെ ന്യൂസും കേട്ടുകൊണ്ട് കുറച്ചു നേരം കിടക്കും. അങ്ങനെ 24 നു ടിവി വെച്ചപ്പോഴാണ് ഞാനും ആ വാര്‍ത്ത കേട്ടത്. ഗള്‍ഫില്‍ ജോലിക്ക് വന്നതിനു ശേഷമാണു ടിവിയിലെ ന്യൂസ് കേള്‍ക്കാന്‍ തുടങ്ങിയത്. അത് കൊണ്ട് ഇന്ന് ഇതെഴുതാന്‍ കഴിഞ്ഞു. ജീവിതത്തിലെ ചില നിര്‍ണ്ണായക നിമിഷങ്ങളെ അതിജീവിക്കാന്‍ ഞാനും പരേതന്റെ ചുവടു പിടിച്ചിട്ടുണ്ട്. ബി ടെക് ഫൈനല്‍ ഇയറിനു പഠിക്കുന്ന കാലം. എഴാം സെമെസ്റെര്‍ സമയത്ത് ഏതെങ്കിലും വിഷയത്തെ കുറിച്ച് ആധികാരികമായി പഠിച്ചു റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യണം.( സെമിനാര്‍ എന്ന് പറയാം). അങ്ങനെ ഇന്റര്‍നെറ്റില്‍ നിന്നും അതിവിദഗ്ദമായി ഡൌണ്‍ലോഡ് ചെയ്തു , അത് ടൈപ്പ് പോലും ചെയ്യാതെ കോപ്പി പേസ്റ്റ് ചെയ്തു , പ്രിന്റ് ചെയ്തു ഫയല്‍ ചെയ്തു കുട്ടപ്പനാക്കി ഉത്തര പ്രദേശ് കാരനായ പ്രൊഫെസ്സര്‍ വാഷ്നെയുടെ മുന്നില്‍ പ്രതിഷ്ഠിച്ചു. അന്നത്തെ നൂതന സാങ്കേതിക വിദ്യയായ നാനോ ടെക്നോളജി ആയിരുന്നു വിഷയം. ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ ആദ്യം കിട്ടിയത് അതാണ്. റിപ്പോര്‍ട്ട് പ്രൊഫെസ്സര്‍ വാഷ്നെയുടെ മേശമേല്‍ വെച്ച് പെട്ടെന്ന് വലിയാന്‍ ശ്രമിച്ച എന്നോട് മിസ്റ്റര്‍
വാഷ്നെ ഒരു ചോദ്യം. വാട്ടീസ് (XXX റം അല്ല) നാനോ ടെക്നോളജി. എല്ലാം തീര്‍ന്നില്ലേ. ഞാന്‍ ദയനീയമായി പറഞ്ഞു. " സാര്‍, എനിക്ക് ഇംഗ്ലീഷില്‍ പറയാന്‍ അറിയില്ല, വേണെമെങ്കില്‍ മലയാളത്തില്‍ പറയാം. ഉത്തെര്‍ പ്രദേശ് കാരനായ വാഷ്നെയുടെ കയ്യില്‍ നിന്നും രക്ഷപെട്ടെന്നു കരുതിയപ്പോള്‍ അതാ വരുന്നു അടുത്ത ടയലോഗ്. " ഓ അതിനെന്താ ? ഞാന്‍ 20 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു. എനിക്ക് നല്ല പോലെ മലയാളം അറിയാം, പറഞ്ഞോളൂ. അങ്ങനെ അവസാന തന്ത്രവും പാളി. രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു." സാര്‍, ഈ നാനോ ടെക്നോളജി നാനോ ടെക്നോളജി എന്ന് പറഞ്ഞാല്‍, സൂക്ഷ്മത്തില്‍ സൂക്ഷ്മമായ വസ്തുക്കളുടെ വൃതള്ളീകരണത്തിന് ശേഷമുളള തുപ്ലീകരണ പ്രക്രിയയുടെ വരളീകരണമാണ് നാനോ ടെക്നോളജി. അഞ്ചു മിനിട്ടിനു ശേഷം നോര്‍മല്‍ ആകുമെന്ന് വിചാരിച്ചു ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു. സുകുമാര്‍ അഴീക്കോടിന് നന്ദി.

